ആറന്മുള കണ്ണാടിയുടെ ചരിത്രം
ചരിത്രം

4000-വർഷങ്ങൾക്കുശേഷം ലോകത്തിൽ എവിടെയെങ്കിലും ഈ ലോഹകണ്ണാടിയുടെ നിർമ്മാണം നിലനിൽക്കുന്നെങ്കിൽ അത് ആറന്മുളയിൽ മാത്രമേയുള്ളു. ചെമ്പും വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കിയ കൂട്ടുലോഹമായ ആറന്മുള കണ്ണാടിയുടെ നിർമ്മാണം ഏതാനും വിശ്വകർമ തറവാടുകളുടെ പാവന സ്വത്തായി ഇന്നും സൂക്ഷിച്ച് പോരുന്നു.ഈ ലോഹകണ്ണാടിയുടെ ഉത്ഭവുമായി ബന്ധപ്പെട്ട പല കഥകളും നിലവിലുണ്ടെങ്കിലും ഏറ്റവും വിശ്വസനീയമായ ഒരു കഥ ഇങ്ങനെ പറയപ്പെടുന്നു. / ഏകദേശം ശതാബ്ദങ്ങൾക്കു മുൻപ് ആറന്മുളക്ഷേത്രത്തിന്റെ നിർമ്മാണ പ്രക്രിയകൾക്കും ക്ഷേത്രത്തിലെ ദിവസവുമുള്ള മറ്റു കാര്യങ്ങൾക്കും വേണ്ടിയുള്ള പൂജാവിളക്കുകൾ,പൂജാപാത്രങ്ങൾ, ഓടുകൊണ്ടുള്ള മറ്റ് പാത്രങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും വേണ്ടി തമിഴ്നാട്ടിലെ ശങ്കരൻ കോവിൽ എന്ന സ്ഥലത്തുനിന്നും ഏതാനും വിശ്വകർമ കുടുംബങ്ങളെ ആറന്മുളയിൽ വിളിച്ചുവരുത്തി താമസസൗകര്യം അടക്കം എല്ലാ ആനുകൂല്യവും അവർക്കു നൽകി. കാലക്രമേണ ജോലിയിൽ അലസരായി തീർന്ന ഇവരിൽ രാജാവിനു നീരസം തോന്നുകയും , അവർക്കു നൽകിപ്പോന്നിരുന്ന ആനുകൂല്യങ്ങൾ പിൻവലിക്കുകയും ചെയ്തു. രാജാവിനെ പ്രീതിപ്പെടുത്താൻ വേണ്ടി ഒരു കിരീടം നിർമ്മിച്ച് അദ്ദേഹത്തിന് നൽകുവാൻ അവർ തീരുമാനിച്ചു. കിരീടത്തിന്റെ അവസാന മിനുക്കു പണികൾ നടത്തുമ്പോൾ അതിന് പ്രതിഫലനശേഷിയുള്ളത് കാണപ്പെട്ടു. പിന്നീടുള്ള നിരന്തരമായ പ്രയത്നത്താലും തിരുവാറന്മുളയപ്പന്റെ കാരുണ്യത്താലും കണ്ണാടി നിർമ്മാണത്തിനുള്ള ലോഹകൂട്ടിന്റെ അനുപാതം കണ്ടുപിടിച്ചു. രാജാവിന്റെ പ്രത്യേക നിർദ്ദേശാനുസരണം അന്നത്തെ തിരുവിതാംകൂർ മഹാരാജാവിന് ഉപഹാരമായി ഒരു കണ്ണാടി നിർമ്മിച്ചു നൽകി. ആദ്യ കാലങ്ങളിൽ കുങ്കുമ ചെപ്പിലായിരുന്നു കണ്ണാടി നിർമ്മിച്ചിരുന്നത്. പിന്നീട് വാൽക്കണ്ണാടിയുടെ രൂപത്തിൽ ഭിത്തിയിൽ തൂക്കിയിടാവുന്ന രീതിയിലും അതിനുശേഷം സ്റ്റാന്റുള്ള ഫ്രെയിമുകളിലും, പീഠത്തിലുള്ള ഫ്രയിമുകളിലും കണ്ണാടി നിർമ്മിക്കപ്പെട്ടു. എട്ടു പൂജാസാധനങ്ങളിൽ ഒന്നായി അഷ്ടമംഗല്യത്തിൽ വാൽക്കണ്ണാടി ഉപയോഗിച്ചു വരുന്നു.
No comments:
Post a Comment